ഭുവനേശ്വര്‍: മുസ്ലിം സ്ത്രീകൾക്കും സാമൂഹ്യനീതി ഉറപ്പാക്കുകയാവണം ലക്ഷ്യമെന്നും മുത്തലാഖ് സംഘർഷ വിഷയമാക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മുസ്ലിംങ്ങളിലെ പിന്നാക്കക്കാരെ ഒപ്പം കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

പാവപ്പെട്ടവർക്കായി നിലകൊള്ളുക, വിജയത്തിൽ അഹങ്കരിക്കാതിരിക്കുക, വികസനത്തിൽ കുതിച്ചു ചാട്ടം നടത്തുക എന്നീ മൂന്ന് മുദ്രാവാക്യങ്ങൾ മുന്നോട്ടു വച്ചുകൊണ്ടാണ് ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗം ഭുവനേശ്വറിൽ സമാപിച്ചത്. സമാപനപ്രസംഗത്തിലാണ് പ്രധാനമന്ത്രി മുത്തലാഖ് വിഷയം പരാമർശിച്ചത്. സാമൂഹ്യനീതിക്ക് ശ്രമിക്കുമ്പോൾ മുസ്ലിം സ്ത്രീകൾക്കും അത് ഉറപ്പാക്കണം എന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കിയതിനെക്കുറിച്ചുള്ള പ്രമേയം ചർച്ച ചെയ്യുമ്പോൾ ഇടപെട്ട പ്രധാനമന്ത്രി പിന്നാക്ക മുസ്ലിംങ്ങളെ ഒപ്പം കൊണ്ടുവരണം എന്ന് നിർദ്ദേശിച്ചു. ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമ്മേളനം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. ജൻധൻ, വനധൻ, ജലധൻ എന്നിവയിലൂന്നിയ നയത്തിലൂടെ 2022ൽ ഇന്ത്യയെ ഒന്നാം സാമ്പത്തിക ശക്തിയാക്കണമെന്നും മോദി പറഞ്ഞു. രാഷ്ട്പതി ഉപരാഷ്ട്പതി സ്ഥാനാർത്ഥികളെക്കുറിച്ച് യോഗത്തില്‍ ചർച്ച നടന്നില്ല.