തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആരവ് അപ്പുക്കുട്ടനെന്ന പുരുഷനായി മാറിയ കോട്ടയം സ്വദേശി ബിന്ദുവും സുകന്യയായി മാറിയ എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശി ചന്തുവും വിവാഹിതരാവുകയാണ്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഭിന്നലിംഗക്കാരായ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറഞ്ഞ വാര്‍ത്തയ്ക്ക് പിന്നാലെ ഇരുവരും ക്സൈരൂരമായ സൈബര്‍ ആക്രമത്തിനിരയായി.

കേരളത്തിലെ ജനങ്ങളടക്കം തങ്ങളെ ആക്രമിച്ചെന്ന് അവര്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്‍റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് ഇരുവരും മനസ് തുറന്നത്. കേരളത്തിലേക്കാള്‍ ബഹുമാനം ലഭിക്കുന്നത് ബംഗളുരുവിലാണെന്ന് സുകന്യ പോയിന്‍റ് ബ്ലാങ്കില്‍ വെളിപ്പെടുത്തി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെയായാല്‍ അതിനെ കഴിവായി കണ്ട് ആളുകള്‍ കയ്യടിക്കും. എന്നാല്‍ ആണ്‍കുട്ടി പെണ്‍കുട്ടിയായി മാറുന്നത് മോശം കാര്യമാണെന്ന് ആളുകള്‍ വിലയിരുത്തുന്നു. അതേസമയം മറ്റുള്ളവര്‍ എന്ത് കരുതുന്നു എന്നത് തന്നെ ബാധിക്കാറില്ലെന്ന് ആരവ് പറയുന്നു.

വെല്ലുവിളികളെ അതിജീവിച്ച് ഉയരങ്ങള്‍ കീഴടക്കുന്ന സുകന്യയും ആരവുമായി ജിമ്മി ജയിംസ് നടത്തിയ അഭിമുഖം കാണാം...