കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പിലീലാണ് സുപ്രധാന ഉത്തരവ്

ദില്ലി: സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കേസ് എടുക്കാൻ വിചാരണക്കോടതിയുടെ നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലേ പൊലീസിന് കേസെടുക്കാനാവു എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. 

ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാം. സാക്ഷി പരാതിയുമായി കോടതിയെ സമീപിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.കൊലപാതക കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേസില്‍ പ്രതിക്ക് ഹൈക്കോടതിയുടെ നല്‍കിയ ജാമ്യവും റദ്ദാക്കിയ സുപ്രീം കോടതി പ്രതി രണ്ടാഴ്ചയ്ക്കകം കീഴടങ്ങണം എന്നും നിര്‍ദ്ദേശിച്ചു.കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ രാകേന്ത് ബസന്ത്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി