കാശ്‍മീരിൽ പൊലീസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു
ജമ്മു കശ്‌മീലെ ശ്രീനഗറില്‍ ജനക്കൂട്ടം പൊലീസുകാരനെ തല്ലിക്കൊന്നു. പള്ളിയില്‍ രാത്രി നമസ്‌ക്കാരത്തിനെത്തിയവരുടെ ചിത്രങ്ങള്‍ പകര്‍ത്തി എന്ന് ആരോപിച്ചാണ് പൊലീസുകാരനെ കൊലപ്പെടുത്തിയത്. കാശ്‌മീര്‍ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് അയ്യൂബ് പണ്ഢിറ്റ് ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു.
റംസാന്‍ മാസത്തില്‍ രാത്രിയിലുള്ള പ്രാര്‍ത്ഥന നടക്കുന്നതിനിടെ പൊലീസുകാരന്‍ പള്ളിയിലെത്തിയവരുടെ ചിത്രങ്ങള്‍ എടുത്ത് എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇയാള്‍ക്കുനേരെ പാഞ്ഞടുത്തത്. ഇതിനിടയില്‍ സ്വയരക്ഷയ്‌ക്കായി തോക്കെടുത്ത് ഇയാള്‍ വെടിവെയ്‌ക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമാസക്‌തരായ ജനക്കൂട്ടം പൊലീസുകാരനെ കെട്ടിയിടുകയും വിവസ്‌ത്രനാക്കി മര്‍ദ്ദിക്കുകയും ചെയ്‌തു.പൊലീസുകാരന്‍ മരിച്ചെന്ന് ഉറപ്പ് വരുത്തിയതിനെ തുടര്‍ന്ന് സമീപത്തുള്ള പൊലീസ് പോസ്‌റ്റുകളും ആക്രമിച്ച് തകര്‍ത്താണ് ജനക്കൂട്ടം അരിശം തീര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയത്.പൊലീസുകാരന്റെ കൊലപതാകത്തെ അപലപിച്ചു മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത് എത്തി. ജനസേവനത്തിന് എത്തിയ പൊലീസുകാരെനെ കൊലപ്പെടുത്തിയത് നാണക്കേട് ഉണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലായതായി ജമ്മു കാശ്മിര്‍ ഡിജിപി അറിയിച്ചു, പ്രദേശത്തെ ഏഴ് പോലീസ് സ്‌റ്റേഷനുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട് . ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജമ്മു കശ്‍മീരില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.സംഭവത്തോടെ താഴ്വരയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിട്ടുണ്ട്.