എസ്.ഐ രാജന്‍റെ ചികിത്സാച്ചെലവ് സര്‍ക്കാരും പൊലീസും വഹിക്കുമെന്ന് ഡിജിപി
- മണല്‍ മാഫിയയുടെ അക്രമത്തിന് ഇരയായത് 2015ല്‍
- ഒരു ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: മണൽക്കടത്ത് തടയുന്നതിനിടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പരിയാരം സ്റ്റേഷനിലെ എസ്ഐ എം.രാജന്‍റെ ചികിത്സക്ക് ഒരു ലക്ഷം രൂപ അനുവദിച്ചതായി ഡിജിപി. രാജന്‍റെ മുഴുവൻ ചികിത്സാ ചെലവും സർക്കാരും പൊലീസും വഹിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമേയാണ് ഒരു ലക്ഷം കൂടി അനുവദിച്ചത്.
2015 മെയ് മാസത്തിലാണ് മണൽക്കടത്ത് ലോറിക്ക് കൈകാണിച്ച രാജന്‍ അക്രമത്തിനിരയായത്. ലോറിക്കുള്ളിലേക്ക് വലിച്ചിട്ട്, ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ജാക്കിലിവർ കൊണ്ട് അക്രമിസംഘം തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാനാവാതെ മൂന്ന് വര്‍ഷമായി നരകയാതന അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വാര്‍ത്ത ഏഷ്യാനെറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ് രാജന്‍.