ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ ലയന ചര്‍ച്ചകള്‍ വഴിമുട്ടി. മുഖ്യമന്ത്രി പദവിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇരുപക്ഷവും തയ്യാറായിട്ടില്ല. പളനിസ്വാമി, ശശികലയുടെ മുഖ്യമന്ത്രിയാണെന്ന് ഇന്ന് ചേര്‍ന്ന എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗത്തിന് ശേഷം പനീര്‍ശെല്‍വം പക്ഷം കുറ്റപ്പെടുത്തി. നിയമസഭയില്‍ എം.എല്‍.എമാരുടെ പരസ്യ പിന്തുണ തെളിയിച്ചിട്ടുള്ള മുഖ്യമന്ത്രി രാജിവക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച പളനിസ്വാമിപക്ഷം ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി.

അനുരഞ്ജന നീക്കങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന പനീര്‍ശെല്‍വം പക്ഷം നേതാക്കളുടെ യോഗത്തിന് ശേശം രൂക്ഷവിമര്‍ശനമാണ് പളനി സ്വാമിക്കും മുതര്‍ന്ന തേക്കളായ തമ്പിദുരൈക്കും ജയകുമാറിനുമെതിരെ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് നടന്നാല്‍ ശശികലയുടെ മുഖ്യമന്ത്രിയായ പളനിസ്വാമിക്ക് പകരം പനീര്‍ശെല്‍വത്തെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് ഒ.പി.എസ് പക്ഷം അവകാശപ്പെട്ടു.

ജയളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കണം, ശശികലയുടെ കുടുംബത്തെ പൂര്‍ണമായി പാര്‍ട്ടിയില്‍ നിന്ന് രേഖാമൂലം ഒഴിവാക്കണം, ശശികലയെയും ദിനകരനയും പാര്‍ട്ടി ഭാരവാഹികളാക്കി തരെഞ്ഞെടുത്തെന്ന സത്യവാങ്മൂലം പിന്‍വലിക്കണം എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. ദിനകരനെ പുറത്താക്കിയതടക്കമുള്ളവ നാടകമാണെന്ന സംശയമുണ്ടെന്നും ഒ.പി.എസ്‍പക്ഷം പറയുന്നു. മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ചക്ക് പളനിസ്വാമി പക്ഷവും തയ്യാറല്ല. എന്നാല്‍ ഒ.പി.എസ് പക്ഷത്തിന്റെ രൂക്ഷ വിമര്‍ശനത്തിന് ശേഷവും ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാണെന്ന് പളനിസ്വാമി പക്ഷം വ്യക്തമാക്കി. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ തമ്പിദുരൈ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.