ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റ വിശ്വാസ്യത പരിശോധിക്കാന്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരമൊരുക്കുന്നു. വോട്ടിംഗ് യന്ത്രം മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിതിന് പിന്നാലെയാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

മധ്യപ്രദേശില്‍ വിവിപാറ്റിന്റെ പരീഷണത്തിനിടെ എല്ലാവോട്ടുകളും ബിജെപിക്ക് പോകുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്ന ആരോപണവുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയത്. സമയം തന്നാല്‍ തിരിമറി കാണിച്ച് തരാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളും വെല്ലുവിളിച്ചു. ഈ സാഹചര്യത്തിലാണ് യന്ത്രം പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം ഒരുക്കുന്നത്. മെയ് ആദ്യവരത്തില്‍ 10 ദിവസം ദില്ലിയിലെ നിര്‍വ്വാചന്‍ ഭവനില്‍ സാങ്കേതികവിദഗ്ധര്‍ക്കും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കും ഇതിനായി അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് കമ്മീഷന്‍ തീരുമാനമെറിയിച്ചത്.

സി പി എം, സി പി ഐ, ജെ ഡി യു, എന്‍സിപി, എസ് പി, ബിഎസ്പി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖപാര്‍ട്ടികളെ ഒരുമിച്ച് രാഷ്ട്രപതിക്ക് മുന്നില്‍ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷപാര്‍ട്ടികളുടെ ഈ യോജിപ്പ് നിര്‍ണ്ണയകമാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമായും ഇന്നത്തെ ഐക്യത്തെ വിലയിരുത്തുന്നു.