മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തി വരുന്ന സമരം 16 ദിവസം പിന്നിട്ടു. മൂന്നാറിനു പുറത്തുളള സി.പി.ഐ-സി.പി.എം പ്രവര്‍ത്തകര്‍ വരെ പിന്തുണയുമായെത്തുന്നുവെന്നാണ് സമരക്കാരുടെ അവകാശവാദം. പിന്തുണക്കുന്നവരെയെല്ലാം പങ്കെടുപ്പിച്ചുളള സമ്മേളനം ഈമാസം 12ന് സമരപ്പന്തലില്‍ നടക്കുമെന്ന് ഇവരെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും പറഞ്ഞു.

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ കഴിഞ്ഞ മാസം 23ന് ആരംഭിച്ച സമരമാണ് സ്‌ത്രീകളെ അപമാനിച്ച മന്ത്രി എം.എം മണി രാജി വച്ചേ അവസാനിപ്പിക്കൂ എന്ന നിലപാടുമായി തുടരുന്നത്. വ്യാജ പ്രചരണങ്ങളഴിച്ചുവിട്ടും ഉദ്യോഗസ്ഥരെ ഉപയോഗിച്ചും സമരം പൊളിക്കാന്‍ ചില പാര്‍ട്ടിക്കാരും സര്‍ക്കാറും ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും കൂടുതല്‍ ആളുകളും സംഘടനകളും പിന്തണയുമായെത്തുന്നതായാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

തോട്ടം തൊഴിലാളി സ്‌ത്രീകള്‍ക്കു പുറമേ നേതാക്കളുടെ വീടുകളില്‍ വരെ ചെന്നുള്ള സിപിഎം ഭീഷണികളെ അവഗണിച്ചാണിവര്‍ സമരം തുടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും പറഞ്ഞു. ന്യായമായ ആവശ്യത്തെ പിന്തുണക്കുന്ന വിവിധ രാഷ്‌ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ടുളള സമ്മേളനമാണ് ഈമാസം 12ന് സമരപ്പന്തലില്‍ ലക്ഷ്യം വച്ചിട്ടുള്ളത്.