തീവ്രവാദികളായി മുദ്രകുത്താൻ ശ്രമമെന്ന് പോപ്പുലർഫ്രണ്ട്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താൻ ഇപ്പോഴും ശ്രമംനടക്കുന്നുണ്ടെന്ന് പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ.അബൂബക്കർ. കേരളത്തിൽ ബിജെപിയുടെ പ്രോക്സി ഭരണമാണ് നടക്കുന്നതെന്നും അബൂബക്കർ പറഞ്ഞു. തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ടിന്റെ മഹാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബൂബക്കർ
പോപ്പുലർ ഫ്രണ്ടിന് നേരെ തീവ്രവാദ ബന്ധമുൾപ്പെടെയുളള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഞങ്ങൾക്കും പറയാനുണ്ടെന്ന പേരിൽ പൊതുസമ്മേളനം നടത്തിയത്. തീവ്രവാദ സംഘടനയെന്ന് മുദ്രകുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു. കേരളത്തിൽ നടക്കുന്നത് ബിജെപിയുടെ പ്രോക്സി ഭരണം.
ഹാദിയ കേസിൽ കോടതിവിധിക്ക് മുമ്പേ മുൻവിധികളാണെന്നും അബൂബക്കർ പറഞ്ഞു നോട്ടീസിൽ പേരുണ്ടായിരുന്നെങ്കിലും കെ മുരളീധരൻഎംഎൽഎ പരിപാടിക്കെത്തിയില്ല. പി സി ജോർജ്ജ് എംഎൽഎ ആശംസ പ്രസംഗം നടത്തി.സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പ്രകടനത്തെതുടർന്ന് നഗരത്തിൽ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ബൈപ്പാസ് ഉൾപ്പെടെ പലയിടത്തും സംവിധാനങ്ങൾ പാളി. പൊലീസ് ഇടപെട്ട് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
അതേ സമയം തിരുവനന്തപുരം നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. പുത്തരികണ്ടെത്തെ യോഗത്തിന് മാത്രമാണ് അനുമതി വാങ്ങിയതെന്നും റാലി നടത്താൻ അനുമതി ചോദിച്ചിരുന്നില്ലെന്നും പൊലീസ്. മ്യൂസിയം ജംഗ്ഷനിൽ നിന്നും പുത്തരികണ്ടം വരെയാണ് റാലി നടത്തിയത്.
മറ്റൊരു സംഭവത്തില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വകാര്യ ബസ്സിന്‍റെ ചില്ലുകള്‍ അടിച്ചു തകർത്തു. പുത്തരികണ്ടം മൈതാനാത്ത് സമ്മേളനം കഴിഞ്ഞ് മടങ്ങി പോകവേയാണ് ബസ്സിനുനേരെ ആക്രണമുണ്ടായത്. ബസ് ജീവനക്കാരുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു