ടെന്‍ഷനുണ്ടായിരുന്നു ഇപ്പോള്‍ റിലീഫുണ്ട്; പ്രിയ വാര്യര്‍ പറയുന്നു
തൃശൂര്‍: മതവികാരം വൃണപ്പെടുത്തിയെന്ന പേരില്‍ തനിക്കെതിരെയുള്ള കേസുകള്‍ സ്റ്റേ ചെയ്ത
കോടതി വിധിയില്‍ സന്തോഷമെന്ന് പ്രിയാ വാര്യര്‍. തനിക്കെതിരെയുള്ള കേസുകള്‍ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അഡാര്‍ ലവ് സിനിമയിലെ നായിക പ്രിയാ വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്.
ടെന്‍ഷനുണ്ടായിരുന്നു ഇപ്പോള്‍ റിലീഫുണ്ട്.
ഓര്‍ഡര്‍ കൈയില്‍ കിട്ടിയിട്ടില്ല. എല്ലാം അനുകൂലമാണെന്ന് വിശ്വസിക്കുന്നു. സിനിമാ പ്രവര്‍ത്തകര്‍ക്കും ഇതൊരു ആശ്വാസവും ആത്മവിശ്വാസവും ആകട്ടെ എന്നും പ്രിയാ വാര്യര്‍ പറഞ്ഞു. തനിക്കെതിരെ ഭീക്ഷണി സന്ദേശങ്ങള്‍ ഫേസ്ബുക്കിലൂടെ വന്നിരുന്നു എന്നും പ്രിയ കൂട്ടിച്ചേര്‍ത്തു
കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി വിശദമാക്കി. രാജ്യം ഉറ്റു നോക്കുന്ന കേസെന്ന് ഹർജിക്കാർ പറഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്.
കേസ് അടിയന്തിരമായ പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു. ഹൈദരാബാദിലെ ഫലക് നാമ സ്റ്റേഷനിലും ഔറംഗബാദിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ അടിയന്തരാവശ്യം.
യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്‍റെ പല ഭാഗത്തും തനിക്കെതിരെ ഇനിയും കേസ് വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് കോടതി തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.