'ഈ വേദനയ്ക്ക് തിരിച്ചടി നല്‍കും'; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പേജില്‍ പ്രതിഷേധം
മലയാളികള്‍ അടക്കം നിരവധി പേരാണ് കമന്‍റുകള്‍ ഇടുന്നത്. പ്രധാനമായായും പുല്‍വാമയിലേറ്റ് അടിക്ക് തിരിച്ചടി നല്‍കുമെന്നുള്ള മുന്നറിയിപ്പുകളാണ് കമന്‍റുകള്‍. ഈ വേദന ഒരിക്കലും മറക്കില്ലെന്നും കുറിപ്പുകള്‍ വരുന്നുണ്ട്
ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിലെ ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പേജിലേക്കും എത്തുന്നു. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതോടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധക്കുറിപ്പുകള്‍ നിറയുകയാണ്. മലയാളികള്‍ അടക്കം നിരവധി പേരാണ് കമന്‍റുകള്‍ ഇടുന്നത്.
പ്രധാനമായായും പുല്‍വാമയിലേറ്റ അടിക്ക് തിരിച്ചടി നല്‍കുമെന്നുള്ള മുന്നറിയിപ്പുകളാണ് കമന്‍റുകള്‍. ഈ വേദന ഒരിക്കലും മറക്കില്ലെന്നും കുറിപ്പുകള്‍ വരുന്നുണ്ട്. പുല്‍വാമയില്‍ സൈനികവ്യൂഹത്തിന് നേരെ സ്ഫോടകവസ്തുകള്‍ അടങ്ങിയ കാര്‍ ഇടിച്ചു കയറ്റിയാണ് ഭീകരവാദി ചാവേറാക്രമണം നടത്തിയത്.
ഇതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പുല്‍വാമയ്ക്ക് ചുറ്റുമുള്ള പതിനഞ്ചോളം ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞു. പുല്‍വാമ ആക്രമണത്തിന് ഏത് രീതിയിലുള്ള തിരിച്ചടി നല്‍കണമെന്നത് സംബന്ധിച്ച് ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഇന്ത്യ പുല്‍വാമ സംഭവത്തില്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരെ നടപടി വേണമെന്നും ഇതിന് രാഷ്ട്രീയ തലത്തിലുള്ള ഇടപെടലുണ്ടാവണമെന്നും ഇന്ത്യ പാകിസ്ഥാൻ സ്ഥാനപതിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.