സുനില്‍കുമാര്‍ കാവ്യയുടെ ഡ്രൈവറോ; തെളിവ് പോലീസിനെന്ന് റിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ കാവ്യ മാധവന്‍റെ ഡ്രൈവർ ആയിരുന്നു എന്ന് സൂചന. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ട് നടൻ ഇടവേള ബാബുവടക്കം കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. ഇതിനിടെ ദിലീപിന്‍റെ ഡി സിനിമാസ് , ഭൂമി കയ്യേറിയെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
നടിയെ ആക്രമിച്ച കേസിലെ പ്രതി സുനിൽ കുമാർ 2 മാസത്തോളം കാവ്യ മാധവന്‍റെ ഡ്രൈവർ ആയിരുന്നു എന്ന സൂചനയാണ് പോലീസിന് കിട്ടിയത്. കാവ്യയുടെ ഡ്രൈവർ ആയിരുന്നു എന്ന് സുനിൽ കുമാറും മൊഴി നൽകിയിട്ടുണ്ട്. കാവ്യയും ദിലീപും സുനിൽ കുമാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചെന്നാണ് സൂചന.
എന്നാൽ ചോദ്യം ചെയ്യലിൽ സുനിൽ കുമാറിനെ അറിയില്ലെന്നാണ് കാവ്യ മാധവൻ പറഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കാവ്യ മാധവനടക്കം കൂടുതൽ പേരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇതിനിടെ നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്തു. 2013ൽ അമ്മ സംഘടിപ്പിച്ച താരനിശായുടെ റിഹേഴ്സലിനായി കൊച്ചിയിലെ ഹോട്ടലിൽ താമസിക്കുമ്പോഴാണ് നടിയെ ആക്രമിക്കാൻ ദിലീപും സുനിൽ കുമാറും ആദ്യ ഗൂഢാലോചന നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ അമ്മ സംഘടിപ്പിച്ച താരനിശയെ കുറിച്ചടക്കം ചോദിച്ചെന്നു ഇടവേള ബാബു പറഞ്ഞു.
ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റർ കയ്യേറ്റം നടത്തിയെന്ന് പരാതി നൽകിയിരുന്ന കെ സി സന്തോഷിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കേസിൽ കസ്റ്റഡിയിലുള്ള വിപിൻ ലാലിനെയും പോലീസ് ക്ലബിൽ ചോദ്യം ചെയ്തു. അതേസമയം
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും നോട്ടീസ് ഒന്നും ലഭികാത്തിനാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടെന്നാണ് ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ തീരുമാനമെന്ന് അഭിഭാഷകൻ ഫിലിപ്പ് ടി വര്ഗീസ് പറഞ്ഞു.
എന്നാൽ അപ്പുണ്ണി ഒളിവിലയിരുന്നത് കൊണ്ടാണ് ഹാജറാകാനായി നേരിട്ട് നോട്ടീസ് നൽകാൻ കഴിയാതിരുന്നതത് എന്ന പോലീസ് പറയുന്നു. വീണ്ടും നോട്ടീസ് നൽകാനും ഹാജറായില്ലെങ്കിൽ ഇയാളെ പിടികൂടാനുമുള്ള് നീക്കത്തിലാണ് പോലീസ്. ഇതിനിടെ ഒന്നാം പ്രതി സുനിൽ കുമാറിന്‍റെ ജാമ്യാപേക്ഷ അങ്കമാലി് മജിസ്‌ട്രേറ്റ് കോടതി തള്ളി.