ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലടക്കമുള്ളവരും ഇന്‍റലിജൻസ് മേധാവികളുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്. പാക് സർക്കാർ അതിർത്തിയിൽ സൈന്യത്തിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയിൽ തിരക്കിട്ട നീക്കങ്ങൾ. രാജ്‍നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലടക്കമുള്ളവരും ഇന്‍റലിജൻസ് മേധാവികളുമാണ് പങ്കെടുക്കുന്നത്. പാക് സർക്കാർ അതിർത്തിയിൽ സൈന്യത്തിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
റോ മേധാവി എ കെ ദസ്‍മാന, അഡീഷണൽ ഐബി ഡയറക്ടർ അരവിന്ദ് കുമാർ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് ഗോബ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
അതിർത്തിയിൽ പാക് സൈന്യത്തിന് സേനാമേധാവികൾ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയിൽ ഉന്നതതലയോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
അതേസമയം, രാജ്യമെമ്പാടും ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർഥികൾക്ക് നേരെ ഭീഷണി ഉയരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ നിന്ന് പുറത്ത് വന്ന് പഠിയ്ക്കുന്നവർക്കും താമസിക്കുന്നവർക്കും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ പാർലമെന്‍റ് ലൈബ്രറി കെട്ടിടത്തിൽ നടന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസുൾപ്പടെ എല്ലാ രാഷ്ട്രീയപാർട്ടികളും കേന്ദ്രസർക്കാരിന് എല്ലാ പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ട്.
Read More: പുൽവാമ ഭീകരാക്രമണം: സർക്കാരിന് പ്രതിപക്ഷത്തിന്‍റെ പിന്തുണ, നടപടികൾ വിശദീകരിച്ച് ആഭ്യന്തരമന്ത്രി
