കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെ. കോഴിക്കോട് ജില്ലാ കളക്ടര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരാവകാശ രേഖയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഇതോടെ എംഎല്‍എയുടെ പാര്‍ക്കിന്റെ നിര്‍മ്മാണ അനുമതി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒടുവില്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ സ്ഥിരീകരണം വന്നിരിക്കുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെ.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അതീവ ദുരന്ത സാധ്യതയുള്ള മേഖലയായി കണ്ടെത്തിയ കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയിലിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്ന് കളക്ടര്‍ സ്ഥിരീകരിച്ചു. പാര്‍ക്കിന്റെ നിര്‍മ്മാണ അനുമതി സബന്ധിച്ച് തീരുമാനം എടുക്കേണ്ടെത് പഞ്ചായത്താണെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.

എംഎല്‍എക്കെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയ മുരുകേഷ് നരേന്ദ്രനാണ് കോഴിക്കോട് ജില്ലാ ഭരണ കൂടത്തെ സമീപിച്ചത്. സംസ്ഥാനത്തെ ദുരന്ത നിവാരണ വകുപ്പ് അതീവ ദുരന്ത സാധ്യതയുള്ള മേഖലയായി ഒരു ഭൂപ്രദേശത്തെ വിലയിരുത്തിയാല്‍ വന്‍കിട നിര്‍മ്മാണ പ്രവൃത്തികളൊന്നും പാടില്ലെന്നാണ് വ്യവസ്ഥ.

20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും കുഴിക്കാന്‍പാടില്ല.അങ്ങനെയുള്ളിടത്താണ് പാര്‍ക്ക് പടുത്തുയര്‍ത്തിയിരിക്കുന്നത്.ഇത്രയും ഗൗരവമുള്ള സ്ഥിതി പക്ഷേ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കളക്ടര്‍ പരാമര്‍ശിക്കുന്നില്ല. പ്രദേശത്ത് കയ്യേറ്റം നടന്നൊയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് കളക്ടര്‍ ചെയ്തിരിക്കുന്നത്.

മാത്രമല്ല പാര്‍ക്കിനെതിരെ ഇത്രയും പരാതികള്‍ ഉയര്‍ന്നിട്ടും ജില്ലാ ദുരന്ത നിവാരണ സേന പ്രദേശത്ത് പരിസ്ഥിതി ദുര്‍ബല മേഖലയിലാണ് പാര്‍ക്കെന്ന് കളക്ടര്‍ സ്ഥിരീകരിച്ചതോടെ നിര്‍മ്മാണ തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.പക്ഷേ നിയമലംഘകര്‍ക്കൊപ്പം സര്‍ക്കാരുണ്ട്.