ഖത്തറിനെതിരായ ഉപരോധം തുടരുന്നത് മേഖലയിലെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചേക്കുമെന്ന ആശങ്കയിൽ ഗൾഫ് രാജ്യങ്ങൾ. ഗതാഗത മാർഗങ്ങളിൽ വിലക്കേർപ്പെടുത്തിയത് മറികടക്കാൻ ഖത്തർ മറ്റുമാർഗങ്ങൾ കണ്ടെത്തിയതോടെ ജനജീവിതം സാധാരണനിലയിലായി.

തീവ്രവാദ ബന്ധം ആരോപിച്ചു ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധത്തിൽ അയൽ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും രംഗത്തിറങ്ങുമെന്ന കണക്കു കൂട്ടൽ പിഴച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് മധ്യപൂർവ ദേശത്തെ നയതന്ത്ര നിരീക്ഷകർ വിലയിരുത്തുന്നത്. അനുരഞ്ജന ചർച്ചകൾക്കായി ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തിയ റെക്സ് റ്റില്ലേഴ്സൻ ഉപരോധത്തിൽ അയവു വരുത്തണമെന്ന് ആവശ്യപ്പെട്ടത് സൗദി സഖ്യരാജ്യങ്ങൾക്ക് തിരിച്ചടിയായി.

അയൽരാജ്യങ്ങൾ വഴിയുള്ള ചരക്കുനീക്കം നിലച്ചതിനാൽ ഖത്തറിനോട് മനുഷ്യത്വപരമായ സമീപനം പുലർത്തി അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയതും ഉപരോധ രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഉപരോധം പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുന്പ് മാത്രം പണി പൂർത്തിയായ ഹമദ് രാജ്യാന്തര തുറമുഖം പൂർണ സജ്ജമായതോടെ എത്ര വലിയ കപ്പലുകൾക്കും നേരിട്ട് ദോഹയിലെത്താൻ സൗകര്യം ലഭിച്ചതും ഖത്തറിനു തുണയായി. ഉപരോധം ആഴ്ചകൾ പിന്നിട്ടതോടെ വിപണി കൈയടക്കിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങളുമായി ജനങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ഇതിനു പുറമെ പാൽ ഉൾപെടെയുള്ള വലിയ ക്ഷാമം നേരിട്ടേക്കാവുന്ന ഭക്ഷ്യോല്പന്നങ്ങൾ രാജ്യത്ത് തന്നെ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതേസമയം,ഭക്ഷ്യോത്പന്നങ്ങളിൽ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഖത്തറിന് മേലുള്ള ഉപരോധം തുടരുന്നത് അയൽ രാജ്യങ്ങളിലെ നിക്ഷേപകരെയും ചെറുകിട സംരംഭകരേയും വലിയ തോതിൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വ്യോമ ഉപരോധത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ റദ്ദാക്കിയത് ഈ മേഖലയിൽ മാത്രം കോടികളുടെ നഷ്ടമാണുണ്ടാക്കിയത്.