സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് രാഹുല്‍; മാപ്പുപറയണമെന്ന് ബിജെപി
ലണ്ടനിൽ നടത്തിയ പരാമർശത്തിൻറെ പേരിൽ രാഹുലിനെതിരെ സിഖ് സംഘടനകൾ രംഗത്ത് വന്നു. ഖാലിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് ഇന്നലെ രാഹുൽ ലണ്ടനിൽ പങ്കെടുത്ത സംവാദം നാല് പേർ തടസ്സപ്പെടുത്തി. കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം ഇന്ദിരാഗാന്ധി വധത്തിനു ശേഷമുള്ള സിഖ് കൂട്ടക്കൊലയ്ക്ക് പ്രേരണ നല്കിയെന്ന് ബിജെപി കുറ്റപ്പെടുത്തി.
ദില്ലി:സിഖ് കൂട്ടക്കൊലയിൽ കോൺഗ്രസിന് പങ്കില്ലെന്ന പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ആയുധമാക്കുന്നു. രാഹുൽ മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോൺഗ്രസിൻറെ പങ്ക് പൂർണ്ണമായും തള്ളുന്നില്ലെന്ന പി. ചിദംബരത്തിൻറെ പ്രസ്താവന കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ലണ്ടനിൽ നടത്തിയ പരാമർശത്തിൻറെ പേരിൽ രാഹുലിനെതിരെ സിഖ് സംഘടനകൾ രംഗത്ത് വന്നു.
ഖാലിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് ഇന്നലെ രാഹുൽ ലണ്ടനിൽ പങ്കെടുത്ത സംവാദം നാല് പേർ തടസ്സപ്പെടുത്തി. കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം ഇന്ദിരാഗാന്ധി വധത്തിനു ശേഷമുള്ള സിഖ് കൂട്ടക്കൊലയ്ക്ക് പ്രേരണ നല്കിയെന്ന് ബിജെപി കുറ്റപ്പെടുത്തി. കലാപത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെങ്കിൽ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 2005ല്‍ പാര്‍ലമെന്‍റില്‍ മാപ്പു പറഞ്ഞത് എന്തിനാണെന്ന് ബിജെപി ചോദിച്ചു.
രാഹുലിനെ കുറ്റപ്പെടുത്തേണ്ടെന്ന് വാദിച്ച കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കലാപത്തിൽ കോൺഗ്രസിന്‍റെ പങ്ക് തള്ളിയില്ല. എന്നാൽ അന്ന് പതിനാലു വയസ്സു പ്രായമുള്ല രാഹുലിനെ കുറ്റപ്പെടുത്തേണ്ടെന്ന് ചിദംബരം പറഞ്ഞു. രാഹുൽ അന്ന് സ്കൂളിലായിരുന്നെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപറ്റൻ അമരീന്ദർ സിംഗും പ്രതികരിച്ചു. നാലു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന് ശേഷം ദില്ലിയിൽ തിരിച്ചെത്തിയ രാഹുൽ പറഞ്ഞതിൽ ഉറച്ചു നില്ക്കുകയാണ്.