റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട്, മധുര, സേലം, തിരുച്ചിറപ്പള്ളി എന്നീ ഡിവിഷനുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 29 കൗണ്ടറുകളാണ് അടച്ചു പൂട്ടാന്‍ ഉത്തരവായിരിക്കുന്നത്. ഇതില്‍ പത്തെണ്ണവും തിരുവനന്തപുരം ഡിവിഷനു കീഴിലാണ്. അതാതു സ്ഥലത്തെ പോസ്റ്റ് ഓഫീസുകളോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മാതത്രമാണ് റെയില്‍വേ നല്‍കുന്നത്. സ്റ്റേഷനുകളില്‍ ബുക്കു ചെയ്യുന്ന അതേ നിരക്കില്‍ ഇവിടെ നിന്നും ടിക്കറ്റ് ലഭിക്കും. റെയില്‍വേ ലൈന്‍ ഇല്ലാത്ത ഇടുക്കി പോലുള്ള ജില്ലകള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു ഇവ. ഈ മാസം 12നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പൂട്ടുന്ന കൗണ്ടറുകളിലെ ഉപകരണങ്ങള്‍ പുതിയതായി ആരംഭിക്കുന്ന കൗണ്ടറുകളില്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഈ കൗണ്ടറുകള്‍ ലാഭകരമല്ലെന്നാണ് റെയില്‍വേയുടെ വാദം. എന്നാല്‍ ഇടുക്കിയിലെ കൗണ്ടറുകളില്‍ പോലും മാസം തോറും ഏഴു ലക്ഷത്തിലധികം രൂപ ലഭിക്കുന്നുണ്ട്.

ഇടുക്കിയില്‍ മൂന്നാര്‍, കുമളി, നെടുങ്കണ്ടം, ചെറുതോണി എന്നിവിടങ്ങളിലായി നാലു ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളാണ് ഉള്ളത്. ഇവ അടച്ചു പൂട്ടുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മൂന്നുമാസം മുമ്പും ഇത്തരത്തില്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയിരുന്നു.