അശോക് ഗഹ്‍ലോട്ട് മന്ത്രിസഭയുടേതാണ് തീരുമാനം. പാഠപുസ്തകങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദസ്താശ്ര  അറിയിച്ചു.

ജയ്പൂര്‍: രാജസ്ഥാനിലെ ഭരണം തിരിച്ചുപിടിച്ചതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പാഠപുസ്തക പരിഷ്കരണങ്ങള്‍ മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്. പാഠ പുസ്തകം പഴയ നിലയിലാക്കാനാണ് തീരുമാനം. ഇതോടെ പാഠ്യപദ്ധതിയില്‍ ബിജെപി സര്‍ക്കാര്‍ തഴഞ്ഞ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങള്‍ തിരിച്ച് വരും.

അശോക് ഗെഹ്‍ലോട്ട് മന്ത്രിസഭയുടേതാണ് തീരുമാനം. പാഠപുസ്തകങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദസ്താശ്ര അറിയിച്ചു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

വികസന പദ്ധതികളുടെ ഭാഗമായി കാവി നിറത്തിലുള്ള സൈക്കിള്‍ നല്‍കാന്‍ തീരുമാനിച്ചതടക്കമുള്ള നടപടി പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യമായ മാറ്റങ്ങളാണ് ബിജെപി അധികാരത്തിലെത്തിയതോടെ രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ വരുത്തിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേര് ഒഴിവാക്കിയാണ് 2016 ലെ എട്ടാം ക്ലാസ് പാഠപുസ്തകം പുറത്തിറങ്ങിയത്.