വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരു മുന്നണികളും  ചെയ്യുന്നത്

lതിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതും മലയാളികളുടെ രണ്ടാമത്തെ വീടായും കരുതുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയല്ല ഇരുമുന്നണികളുടെയും ലക്ഷ്യം. വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇതു ഒരു സമുദായത്തെ അരികുവത്കരിക്കാനെ ഉപകരിക്കൂവെന്നും അദേഹം പറഞ്ഞു

ഇറാനിലെ സമീപകാല സംഭവവികാസങ്ങളും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ആശങ്കപ്പെടുത്തുന്നതാണ്. ജിസിസി രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് മലയാളി സഹോദരങ്ങളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ നല്‍കിയ ജിസിസി രാജ്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം രാജ്യങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം. നിലവിലെ സ്ഥിതിയില്‍ മലയാളികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. മലയാളി കുടുംബങ്ങള്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും അദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അകപ്പെട്ട മലയാളികള്‍ക്കായി കേരള ബിജെപി ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. 30 സംഘടന ജില്ലാ ഓഫീസുകളിലും ഹെല്‍പ്പ് ഡസ്‌ക് സേവനങ്ങള്‍ ലഭ്യമാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 1800 257 4357 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ഹെല്‍പ്പ് ഡസ്‌കുമായി ബന്ധപ്പെടാമെന്നും അദേഹം പറഞ്ഞു.