ദില്ലി: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച ദേരാ സച്ചാ സൗദ നേതാവ് റാം റഹീം സിങ് തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഗുര്‍മീതിന് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി സിബിഐ കോടതി ആള്‍ദൈവത്തിന്റെ വാദം തള്ളിക്കളയുകയായിരുന്നു. 

1990 മുതല്‍ തനിക്ക് ലൈംഗീകശേഷിയില്ലെന്നാണ് ഗുര്‍മീത് വാദിച്ചത്. 1990 നുശേഷമാണ് പീഡനം നടന്നതെന്ന ആരോപണം നിലനില്‍ക്കുന്നത്. അതിനാല്‍ താന്‍ നിരപരാധി ആണെന്ന് ഗുര്‍മീത് വാദം ഉയര്‍ത്തി. അതേസമയം ഗുര്‍മീതിന്റെ ലൈംഗീകശേഷി പരിശോധന നടത്തിയിട്ടില്ലായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. 

ഗുര്‍മീതിന്റെ വാദം പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴിയിലൂടെയാണ്‌ കോടതി തള്ളിക്കളഞ്ഞത്. പീഡനം നടക്കുന്ന കാലത്ത് ഗുര്‍മീതിന്‍റെ മക്കള്‍ ആശ്രമത്തിലെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് മൊഴി നല്‍കി. ശേഷിയില്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് പറയേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ 20 വര്‍ഷത്തെ തടവാണ് ഗുര്‍മീതിന് കോടതി വിധിച്ചത്.