ഞാന്‍ എത്രത്തോളം കഷ്ടപ്പെട്ടാണ് ഇവിടം വരെ എത്തിയതെന്ന് അവര്‍ക്ക് അറിയില്ലെന്നും ലുകാകു.

സോച്ചി: എന്റെ രാജ്യത്തില്‍ നിന്ന് തന്നെയുള്ള ചിലര്‍ക്ക് ഞാന്‍ പരാജയപ്പെടുന്നത് കാണാനാണ് താല്‍പര്യമെന്ന് ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകു. അവര്‍ എന്നെ അഭിനന്ദിക്കുക പോലും ചെയ്യാറില്ല. ഞാന്‍ എത്രത്തോളം കഷ്ടപ്പെട്ടാണ് ഇവിടം വരെ എത്തിയതെന്ന് അവര്‍ക്ക് അറിയില്ലെന്നും ലുകാകു.

നിങ്ങള്‍ എന്റെ കൂടെയില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. കൂടെ നിന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ മനസിലാക്കാനും കഴിയില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പറഞ്ഞു. ഞാന്‍ ചെല്‍സിയിലെത്തിയപ്പോള്‍ എനിക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെസ്റ്റ് ബ്രോമിലേക്ക് ലോണില്‍ പോയപ്പോല്‍ ഇത് തന്നെയായിരുന്നു അവസ്ഥ. അപ്പോഴൊക്കെ ഈ പറഞ്ഞ ആരാധകരൊക്കെ എന്നെ പരിഹസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതില്‍ പരിതപിക്കുന്നില്ലെന്നും താരം.

എനിക്ക് 11 വയസ് മാത്രം പ്രായമായപ്പോള്‍ എന്റെ കളി നിര്‍ത്തിക്കാന്‍ എതിര്‍ടീമിലെ കുട്ടികളുടെ മാതാപിതാക്കാള്‍ ശ്രമിച്ചിരുന്നു. എനിക്ക് എത്ര വയസായി..? എവിടുന്നാണ് ഞാന്‍ വരുന്നത്..? തുടങ്ങിയ കാര്യങ്ങളാണ് അവര്‍ തിരക്കിയിരുന്നത്.

രാജ്യത്തിന് വേണ്ടി കളിച്ച് വാര്‍ത്തകളിലൊക്കെ ഇടം പിടിച്ചപ്പോള്‍, റൊമേലു ലുകാകു; ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ എന്നായി. എന്നാല്‍ ഫോം നഷ്ടപ്പെടുമ്പോള്‍, കോംഗോ വംശജനായ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ എന്നായി. ഇത്തരം കാര്യങ്ങളൊക്കെ വിഷമിപ്പിച്ചിരുന്നുവെന്നും ലുകാകു വ്യക്തമാക്കി. ഇന്നലെ ലുകാകുവിന്റെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലാണ് ബെല്‍ജിയം പനാമയെ തോല്‍പ്പിച്ചത്. മൂന്ന് ഗോളുകള്‍ക്കാണ് ബെല്‍ജിയം പനാമയെ തകര്‍ത്തത്.