ദേവസ്വം ബോര്‍ഡും ശബരിമല തന്ത്രിയും തമ്മില്‍ തര്‍ക്കം; മേല്‍ശാന്തി ഇന്‍റര്‍വ്യൂ വൈകിയത് മണിക്കൂറുകളോളം
ശോഭാ ജോണ്‍ ഉള്‍പ്പെട്ട ലൈംഗിക കേസ് നിലനില്‍ക്കുന്നതിനാല്‍ കണ്ഠരെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസ് ഉള്ളത് കാരണം മോഹനരെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്താൻ ആകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു
കണ്ഠരര് മോഹനരും ദേവസ്വം ബോര്‍ഡും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ശബരിമല മേല്‍ശാന്തിയ്ക്കായുള്ള ഇന്‍റര്‍വ്യൂ വൈകിയത് മണിക്കൂറുകളോളം. രാവിലെ 11 മണിയ്ക്ക് ഇന്‍റര്‍വ്യൂ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കണ്ഠരര് മോഹനരെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഇന്‍റര്‍വ്യൂ അനിശ്ചിതമായി നീണ്ടുപോകാന്‍ കാരണമാകുകയായിരുന്നു.
ശോഭാ ജോണ്‍ ഉള്‍പ്പെട്ട ലൈംഗിക കേസ് നിലനില്‍ക്കുന്നതിനാല്‍ മോഹനരെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസ് ഉള്ളത് കാരണം മോഹനരെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്താൻ ആകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് മോഹനര് വിലക്ക് നേരിടുന്നത്. എന്നാല്‍ തനിക്കെതിരെ കേസില്ലെന്നാണ് മോഹനര് വാദിക്കുന്നത്. കേസില്‍നിന്ന് കോടതി മോഹനരെ കുറ്റവിമുക്തനാക്കിയിരുന്നു.
ഒടുവില്‍ ഹൈക്കോടതിയുടെ വിശദീകരണം ലഭിച്ചിട്ട് മതി ഇന്‍റര്‍വ്യൂ എന്ന നിലപാട് എടുക്കുകയായിരുന്നു ബോര്‍ഡ്. മോഹനരുടെ മകന്‍ ആണ് തന്ത്രികുടുംബത്തില്‍നിന്ന് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നിലവിലെ സ്ഥിതി തുടരാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതോടെ മോഹനരുടെ മകനെ ഉള്‍പ്പെടുത്തി ഇന്‍റര്‍വ്യൂ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 79 പേരാണ് ഇന്‍റര്‍വ്യൂവിനായി എത്തിയത്. വൃശ്ചികം ഒന്നു മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തി നിയമനത്തിനായുളള ഇന്‍റര്‍വ്യൂ ആണ് നടക്കുന്നത്.