മന്ത്രിമാർ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്നും വിജി പറഞ്ഞു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയല്‍ ഡിവൈഎസ്പി കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്‍റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തും. നഷ്ടപരിഹാരവും ജോലിയും കിട്ടുവരെ സമരം ചെയ്യുമെന്ന് വിജി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം. മന്ത്രിമാർ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് വിജി പറഞ്ഞു.
വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സനല്‍കുമാറിന്‍റെ വീട് ജപ്തി ഭീഷണിയിലാണ്. വീട് പണിയാനായി സനലിന്‍റെ അച്ഛൻ ഗവണ്‍മെന്‍റ് പ്രസിൽ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെൻഷനാവുന്ന ദിനം അച്ഛൻ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാൻ വെൺപകർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സനൽ പിന്നെയും 50000 രൂപ കടമെടുത്തിരുന്നു.
സനൽ പോയതോടെ കുഞ്ഞുങ്ങളും സനലിന്‍റെ അമ്മയും മാത്രമാണ് വിജിക്കൊപ്പം വീട്ടിലുള്ളത്. അടവ് മുടങ്ങിയതോടെ റവന്യൂ റിക്കവറി നോട്ടീസും വീട്ടിലേക്കെത്തി. സനലിന്‍റെ ഓർമ നിലനിൽക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങാതിരിക്കാൻ സഹായം തേടുകയാണ് വിജി.
Last Updated 7, Dec 2018, 2:40 PM IST