ആശ്രമം ആക്രമിച്ച കേസ്: പൊലീസില്‍ പൂര്‍ണ വിശ്വാസമെന്ന് സന്ദീപാനന്ദഗിരി
ആശ്രമം ആക്രമണത്തിലെ പൊലീസ് അന്വേഷണത്തില്‍ പൂർണ വിശ്വാസമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഹിന്ദുക്കളെന്ന് സ്വയം അവകാശപ്പെടുന്നവരാകാം അക്രമത്തിന് പിന്നിലെന്ന് ആശ്രമം സന്ദർശിച്ച സ്വാമി അഗ്നിവേശ് പറഞ്ഞു.
തിരുവനന്തപുരം: ആശ്രമം ആക്രമണത്തിലെ പൊലീസ് അന്വേഷണത്തില്‍ പൂർണ വിശ്വാസമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഹിന്ദുക്കളെന്ന് സ്വയം അവകാശപ്പെടുന്നവരാകാം അക്രമത്തിന് പിന്നിലെന്ന് ആശ്രമം സന്ദർശിച്ച സ്വാമി അഗ്നിവേശ് പറഞ്ഞു.
ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ ആക്രമണമുണ്ടായത്. രണ്ട് കാറും ഒരു ബൈക്കും കത്തിനശിച്ചു. ആശ്രമത്തിലെ പോർച്ചും കത്തി. ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു.
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ആശ്രമം സന്ദര്‍ശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ചു. എന്നാല്‍ അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഒരാളെ പോലും ഇതുവരെ പിടികൂടാനായിട്ടില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെയാണ് സ്വാമി അഗ്നിവേശ് സന്ദീപാനന്ദഗിരിയെ സന്ദർശിച്ചത്. ശബരിമല യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നു. അതേസമയം അന്വേഷണത്തിൽ ഇതുവരെ വ്യക്തമായ തെളിവൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.