തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സോളാര്‍ കേസില്‍ പണം മുടക്കാന്‍ രാധാകൃഷ്ണന്‍ നായരെ പരിചയപ്പെടുത്തിയതും പണം മുടക്കാന്‍ ആവശ്യപ്പെട്ടതും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നുവെന്ന് സരിത എസ് നായര്‍ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. 

ഉമ്മന്‍ചാണ്ടിയെ അറിയില്ലെന്ന് പറഞ്ഞത് കള്ളമാണ്. കോയമ്പത്തൂരിലെ സിഡി മാറ്റിയത് ആരാണെന്ന് കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ തമ്പാനൂര്‍ രവിയോട് ചോദിക്കണം. കോയമ്പത്തൂരില്‍ സിഡി ഉണ്ടായിരുന്നുവെന്നും സരിത വെളിപ്പെടുത്തുന്നു. സരിത എസ് നായരുമായി ജിമ്മി ജെയിംസ് നടത്തുന്ന അഭിമുഖം ഞായറാഴ്ച രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.