രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാണുന്ന നിയമ ലംഘനങ്ങളെക്കുറിച്ചു വിവരം നല്‍കുന്നതിന് തൊഴില്‍ മന്ത്രാലയം ആരംഭിച്ച സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷന്‍ വഴി നിയമ ലംഘനം അറിയിക്കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക. മആ ലിറസദ് എന്ന പേരിലുള്ള അപ്ലിക്കേഷന്‍ മുഖേനെയാണ് നിയമ ലംഘനത്തെക്കുറിച്ചു അറിയിക്കേണ്ടത്. 

പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമൂഹ്യവികസന മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമ ലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴ സംഖ്യയുടെ പത്ത് ശതമാനമാണ് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുക.

വിസ കച്ചവടം, വിസകച്ചവടത്തിനു ഇടനിലക്കാരാകുക, തൊഴിലാളികള്‍ക്കു സുരക്ഷാ ക്രമീകരണം ഒരുക്കാതെ തൊഴിലെടുപ്പിക്കല്‍, സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിയ ജോലികളില്‍ വിദേശികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കല്‍, മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ചു കൊടും ചുടില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം ലഭിക്കും.

പാരിതോഷികം ലഭിക്കാന്‍ വ്യവസ്ഥകളും മാനദണ്ഡങ്ങളും ബാധകമാണ്. എന്നാല്‍ തെറ്റായ വിവരം മൂന്നു തവണ തുടര്‍ച്ചയായി നല്‍കുന്നവര്‍ക്ക് ഈ അപ്ലിക്കേഷന്‍ വഴി പുതിയ പരാതി നല്‍കുന്നതിന് ആറു മാസത്തില്‍ കുറയാത്ത കാലത്തേക്ക് വിലക്കുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. നിയമ ലംഘനം രേഖപ്പെടുത്തിയ സഥാപന ഉടമക്കെതിരെയുള്ള അന്തിമ നടപടികളില്‍ തീരുമാനമായ ശേഷമായിരിക്കും വിവരം നല്‍കിയവര്‍ക്ക് പാരിതോഷികം നല്‍്കുക.