റിയാദ്: സൗദിയിലെ ജ്വല്ലറികളും സ്വദേശി വല്‍ക്കരിക്കുന്നു. രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കണമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. നേരത്തെ പുറപ്പെടുവിച്ച മന്ത്രിസഭ തീരുമാന മനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജ്വല്ലറികള്‍ക്കും സ്വദേശി വത്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നല്‍കിയിട്ടുണ്ടെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രലായ വക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി.

ജ്വല്ലറി മേഖലയില്‍ സംപൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുന്നതിനെ കുറിച്ച് തൊഴില്‍ മന്ത്രാലയം വ്യാപാരികളില്‍ നിന്നും അഭിപ്രായം തേടിതുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ തൊഴില്‍ കാര്യാലയ ഡയറക്ടറേറ്റ് സ്വര്‍ണ വ്യാപാരികളുടെ യോഗവും വിളിച്ചു. 

സ്വര്‍ണ വില്‍പന മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുമ്പോഴുണ്ടാവുന്ന പ്രായാസങ്ങള്‍ വ്യാപാരികളില്‍ നിന്നും നേരിട്ട് മനസ്സിലാക്കുന്നതിനായാണ് ഇത്തരത്തില്‍ യോഗം വിളിച്ചു ചേര്‍ത്തതെന്ന് ജിസാന്‍ തൊഴില്‍ കാര്യാലയ മേധാവി എന്‍ജിനീയര്‍ അഹമ്മദ് അല്‍ ഖുന്‍ഫദി വ്യക്തമാക്കി.