ജിദ്ദ: സൗദിയില്‍ 160 കിലോമീറ്ററില്‍ അധികം വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ പിടികൂടിത്തുടങ്ങി. രാജ്യത്ത് അമിതവേഗതയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗത്തിന്റെ നടപടി. 160 കിലോമീറ്റര്‍ വേഗതത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടി റിമാന്റു ചെയ്യുന്ന നടപടിക്കാണ് സൗദി ട്രാഫിക് പോലീസും ഹൈവേ പോലീസും തുടക്കമിട്ടത്.

ജനങ്ങളുടെ ജീവനു ഭീഷണിയാവും വിധം മണിക്കൂറില്‍ 160 ഉം അതില്‍ കൂടുതലും വേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനു അടുത്തിടെ ട്രാഫിക് വിഭാഗം തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ചു മുന്നറിയിപ്പും നല്‍കിയിരുന്നു. 160 കിലോമീറ്റര്‍ വേഗതയില്‍ വാഹന മോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുകയും ട്രാഫിക് പോലീസിന്റെ ഓഫീസില്‍ എത്താനും നിര്‍ദേശം നല്‍കും.

നിശ്ചിത സമയത്തിനകം ട്രാഫിക്‌ വിഭാഗത്തില്‍ എത്താവരുട വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ റദ്ദു ചെയ്യും. ഒന്നില്‍ കൂടുതല്‍ തവണ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ജയില്‍ ശിക്ഷയോ, പിഴശിക്ഷയോ അല്ലങ്കില്‍ രണ്ടും ഒന്നിച്ചോ നേരിടണം. സൗദിയില്‍ റോഡപകടങ്ങള്‍ പെരുകി വരുന്നത് കണക്കിലെടുത്താണ് ഇത്തരം നടപടിക്കു സൗദി ട്രാഫിക് പോലീസ് തീരുമാനിച്ചത്.