ദില്ലി: അയോദ്ധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് 14 ലേക്ക് മാറ്റി. കേസിലെ ചില രേഖകൾ പരിഭാഷപ്പെടുത്തേണ്ട സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇനി ഈ വിഷയത്തില്‍ വേറെ ഹര്‍ജികള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയോദ്ധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ,രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി. തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാനാവുമോയെന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. എന്നാല്‍ കോടതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള ഹര്‍ജിക്കാര്‍ സ്വീകരിച്ചത്.