പറശ്ശിനിക്കടവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡിപ്പിക്കപ്പെട്ടു
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദർശുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇയാൾ കണ്ണൂരിൽ വെച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.
കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസിലെ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിനി കൂടി പീഡനത്തിനിരയായി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദർശുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇയാൾ കണ്ണൂരിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ ആദർശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിന് പറശ്ശിനിക്കടവ് പീഡനക്കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ 19 പേരെ പ്രതിചേര്‍ത്താണ് പ്രതിപട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു
Read More : പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേര്‍ കൂടി അറസ്റ്റില്‍
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തിയതായി പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയത്.