'പാകിസ്ഥാൻ കി ജയ്' എന്നാണ് ജിലേക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ആളുകൾ യുവതിയുടെ വീട് വളയുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ബംഗളൂരു: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയതു. കർണാടക ശിവപുരയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ജിലേക ബിയെയാണ് ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയതത്. പാകിസ്ഥാന് ജയ് വിളിക്കുന്ന തരത്തിലുള്ള കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്നാണ് അറസ്റ്റ്. 

'പാകിസ്ഥാൻ കി ജയ്' എന്നാണ് ജിലേക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ആളുകൾ യുവതിയുടെ വീട് വളയുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ബേലേഗാവി സ്വദേശിയായ അധ്യാപികയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയതിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സംസ്ഥാനത്ത് ഇത്തരത്തിൽ പാകിസ്ഥാൻ അനുകൂല പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന രണ്ടാമത്തെ ആളാണ് ജിലേക. കർണാടകയിൽ പഠിക്കുന്ന കശ്മീരിൽനിന്നുള്ള വിദ്യാർത്ഥിയും ഇത്തരത്തിൽ‌ പാകിസ്ഥാന് ജയ് വിളിക്കുന്ന പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

അതേസമയം പുല്‍വാമ ഭീകരാക്രണത്തെ അപലപിച്ചതിനൊപ്പം ഇന്ത്യന്‍ ആര്‍മി അടക്കമുള്ള സുരക്ഷാസേനകളെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കോളേജ് അധ്യാപികയെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് പാപ്രി ബാനര്‍ജി കുറ്റപ്പെടുത്തി. “ ധീരന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല. അവര്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തെ നോവിക്കുന്നതാണ്. അതേസമയം കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യമുണ്ടാക്കുകയും അവരെ കൊല്ലുകയും ചെയ്യുന്നു”, പാപ്രി ബാനര്‍ജി പോസ്റ്റില്‍ കുറിച്ചു.