ഭരണസ്തംഭനത്തിനെതിരെ സംസ്ഥാനമൊട്ടാകെ യു ഡി എഫ് ഉപരോധം
സംസ്ഥാനത്തെ ഭരണത്തകർച്ചയിൽ പ്രതിഷേധിച്ചാണ് യു ഡി എഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധം. തെരെഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള സമര പരിപാടികൾ സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യു ഡി എഫ്.
തിരുവനന്തപുരം: സർക്കാരിനെതിരായ തുടർസമരപരിപാടികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ യുഡിഎഫിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റും, കളക്ടറേറ്റുകളും ഉപരോധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതൽ സെക്രട്ടേറിയറ്റ് ഉപരോധിച്ച് യു ഡി എഫ് സമരം തുടങ്ങി. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്തു.
സെക്രട്ടേറിയറ്റിന്‍റെ നാല് ഗേറ്റുകളിൽ മൂന്നും സമരക്കാർ ഉപരോധിച്ചു. മറ്റ് ജില്ലകളിൽ കളക്ട്രേറ്റുകൾക്ക് മുന്നിലാണ് സമരം. സംസ്ഥാനത്തെ ഭരണ സ്തംഭനം, ക്രമസമാധാനതകർച്ച, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നേരെയുള്ള കയ്യേറ്റം എന്നിവയ്ക്കെതിരെയാണ് സമരമെന്ന് യുഡിഎഫ് അറിയിച്ചു. എറണാകുളം കലക്ട്രേറ്റിന് മുന്നിലടക്കം സംസ്ഥാനത്തൊട്ടാകെ വലിയ ജനപങ്കാളിത്തത്തോട് കൂടിയ ഉപരോധസമരമാണ് നടക്കുന്നത്.