തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം വീണ്ടും നിയമക്കുരുക്കിലേക്ക്. ഒഴിവു വന്ന 117 എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റുകളാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്മെന്റ് അസോസിയേന്‍ കോടതിയെ സമീപിക്കും. നാളെ കൊച്ചിയില്‍ ചേരുന്ന യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.

എംബിബിഎസ് പ്രവേശനം പൂര്‍ത്തിയായെങ്കിലും നിയമക്കുരുക്കുരുക്കഴിയുന്നില്ല. എന്‍ആര്‍ഐ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് മാനേജുമെന്റുകളുടെ തീരുമാനം, ഒഴിവു വന്ന 117 സീറ്റുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ നടത്തിയ പ്രവേശന നടപടി അംഗീകരിക്കേണ്ടതില്ലെന്നും മാനേജുമെന്റുകള്‍ തീരുമാനിച്ചു. രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഒഴിവു വന്ന എന്‍ആഐ സീറ്റുകള്‍ സര്‍ക്കാറിന് ഏറ്റെടുക്കാനാകില്ലെന്നാണ് വാദം. എന്നാല്‍ ഒഴിവുള്‌ല സീറ്റുകള്‍ അത് എന്‍ആര്‍ഐ ആയാലും മെറിറ്റ് സീറ്റാണെന്നും ഇക്കാര്യം വിജ്ഞാപനത്തിലുണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്. വിജ്ഞാപനത്തെ എതിര്‍ക്കാതിരുന്ന മാനേജുമെന്റുകള്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ പുതിയ വാദമായി വരുന്നത് അംഗീകരിക്കാനാകില്ല. നേരത്തെ പറഞ്ഞുറപ്പിച്ച സീറ്റുകള്‍ കൈവിട്ട് പോയതാണ് മാനേജുമെന്റുകളെ നിയമ നടപടിക്ക് പ്രേരിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതോടെ 117 സീറ്റില്‍ പ്രവേശനം ഉറപ്പാക്കിയ വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി. അതേസമയം ബി ഡി എസ് സീറ്റുകളിലേക്കുള് സ്‌പോര്‍ട് അഡ്മിഷന്‍ പുരോഗമിക്കുകയാണ്.