കശ്മീരില്‍ വിഘടനവാദി  നേതാവിന്‍റെ മകള്‍ക്ക് സിബിഎസ്ഇ പരീക്ഷയില്‍  മികച്ച വിജയം 

ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദികള്‍ക്ക് പണം നല്‍കിയതിന്‍റെ പേരില്‍ അറസ്റ്റിലായ ശാബിര്‍ ഷാ യുടെ മകള്‍ സാമ ശാബിര്‍ ഷായ്ക്ക് സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം. അത്വാജനിലെ ഡല്‍ഹി പബ്ലിക് സ്കൂളില്‍ ആര്‍ട്സ് വിദ്യാര്‍ഥിനിയാ സാമ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെയാണ് വിജയിച്ചത്. 97.8 ശതമാനം മാര്‍ക്കോടെയായിരുന്നു സാമയുടെ വിജയം. വളരെ കുറച്ച് സ്കൂളുകള്‍ മാത്രമെ ജമ്മു കശ്മീരില്‍ സിബിഎസ്ഇ സിലബസ് പിന്തുടരുന്നുള്ളു. മറ്റ് സ്കൂളുകളെല്ലാം എന്‍സിഐര്‍ടിയാണ് പിന്തുടരുന്നത്. 

കഴിഞ്ഞ സെപ്തംബറിലാണ് സാമയുടെ പിതാവ് ശാബിര്‍ ഷാ അറസ്റ്റിലാകുന്നത്. സൈന്യത്തിനെതിരെ വ്യാപക കല്ലേറുണ്ടായ സംഭവത്തിന് ശേഷമായിരുന്നു അറസ്റ്റ്. വിഘടവാദികള്‍ക്ക് ശാബിര്‍ പണം എത്തിച്ച് നല്‍കിയെന്നും സഹായങ്ങള്‍ ചെയ്തുവെന്നുമാണ് കണ്ടെത്തിയത്. ജമ്മു കശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ശാബിര്‍. എനിക്ക് ഒരേസമയം സന്തോവും ദു:ഖവുമുണ്ട്, രാജ്യം മുഴുവന്‍ എന്‍റെ വിജയം അറിയുമ്പോഴും എന്‍റെ പിതാവ് ഇതുവരെ ഇത് അറിഞ്ഞിട്ടില്ലെന്നുമായിരുന്നു സാമയുടെ പ്രതികരണം.

അതേസമയം സമാ ശായ്ക്ക് അഭിനന്ദിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. സിബിഎസ്ഇ പരീക്ഷയില്‍ 97.8 ശതമാനം മാര്‍ക്ക് നേടിയ സാമ ശാബിറിന് അഭിന്ദനങ്ങള്‍. കഠിന പ്രയത്നവും നിശ്ചയദാര്‍ഢ്യവുമാണ് പ്രതിസന്ധികളെയെല്ലാം നേരിടാന്‍ അവള്‍ക്ക് സഹായകമായത്. സംസ്ഥാനത്തെ എല്ലാ യുവാക്കള്‍ക്കു സാമ മാതൃകയാണെന്നും മുഫ്തി പറഞ്ഞു.