സൈറ്റ് തകരാറുകൾ തുടർക്കഥയാകുന്നതിനാൽ സംസ്ഥാനത്തെ ആധാരം രജിസ്ട്രേഷനുകൾക്ക് മെല്ലെപ്പോക്ക്. സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പിൽ ഒരു വിദഗ്ധൻ പോലുമില്ല. കാര്യക്ഷമമായ സെർവർ ഇല്ലെങ്കിൽ പ്രശ്നം വരും ദിവസങ്ങളിൽ സങ്കീർണ്ണമാകുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആധാരം രജിസ്ട്രേഷൻ ഫീസ് ഈ പെയിമെന്റായി സ്വീകരിക്കാൻ തുടങ്ങിയത്. ഒരു ലക്ഷം രൂപയിൽ കൂടുതൽ സ്റ്റാമ്പ് ഡ്യൂട്ടി വരുന്ന ആധാരം രജിസ്ട്രേഷനുള്ള സ്റ്റാംബിംഗും ഓൺലൈൻ വഴിയാക്കി. ഇത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഈ പെയ്മെന്റ് നിർബന്ധമാക്കിയെങ്കിലും സർവർ ഡൗൺ കാണിക്കുന്നതിനാൽ മണിക്കൂറുകളോളം ഓഫീസിൽ കാത്ത് കെട്ടിക്കിടക്കേണ്ട അവസ്ഥ വന്നു. പല ദിവസങ്ങളിലും രജിസ്ട്രേഷൻ നടക്കാത്ത അവസ്ഥയാണ്. ഈ പെയിമെന്റ് ആയതിൽ രസീതുകളും നൽകാൻ കഴിയില്ല.

എൻഐസിയുടെ മേൽനോട്ടത്തിലാണ് കപ്യൂട്ടർവത്ക്കരണം നടത്തിയത്. എന്തെങ്കിലും സാങ്കേതികപ്രശ്നങ്ങൾ വന്നാൽ അവർ തന്നെ പരിഹരിക്കണം. വകുപ്പിൽ സാങ്കേതികവിദഗ്ദൻ ഇല്ലാത്തത് ഒരു ബുദ്ധിമുട്ടായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 1988 മുതലുള്ള രജിസ്ട്രേഷനുകളാണ് കപ്യൂട്ടറിലുള്ളത്. എന്നാൽ മുപ്പത് വർഷം മുൻപത്തെ പോക്കുവരവ് ചോദിച്ചാൽ നോക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കാലതാമസവും അഴിമതിയും ഒഴിവാക്കാൻ കപ്യൂട്ടർ‍വത്ക്കരണത്തിലേക്ക് മാറിയെങ്കിലും സർട്ടിഫിക്കറ്റുകൾക്കായി ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ തന്നെയാണ് ഇപ്പോഴും.