ജമ്മു കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ സൈനികന്‍ കൊല്ലപ്പെട്ടു. അനന്തനാഗ് ബൈപ്പാസില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ സൈനികന്‍ കൊല്ലപ്പെട്ടു. അനന്തനാഗ് ബൈപ്പാസില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. അതിര്‍ത്തി റോഡ് നിര്‍മാണ ചുമതലയുള്ള ടീമിന്റെ സംരക്ഷണ ചുമതലയുള്ള ദ്രുതകര്‍മ സേനാംഗമാണ് കല്ലേറില്‍ കൊല്ലപ്പെട്ടത്. 

ഇരുപത്തിരണ്ടുകാരനായ രാജേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ രാജേന്ദ്ര സിംഗിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. പ്രാഥമിക ചികില്‍സ ഉടനടി നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും രാജേന്ദ്ര സിംഗിനെ രക്ഷിക്കാനായില്ലെന്ന് സൈനിക വക്താവ് വിശദമാക്കി. 

ഉത്തരാഖണ്ഡിലെ പിത്തോറഗഡില്‍ നിന്നുള്ള സൈനികനാണ് രാജേന്ദ്ര സിംഗ്. 2016 ലാണ് രാജേന്ദ്ര സിംഗ് സൈന്യത്തില്‍ ചേരുന്നത്.