പാർട്ടിയുടെ ചുക്കാൻ മകനെ ഏൽപ്പിച്ച് സൈക്കിള്‍ ചവിട്ടിയും മസാലദോശ കഴിച്ചും സെൽഫിയെടുത്തും സോണിയാഗാന്ധി
ദില്ലി: മകൻ രാഹുൽഗാന്ധിക്ക് പാർട്ടിയുടെ ചുക്കാൻ കൈമാറി സോണിയാ ഗാന്ധി അവധിക്കാലം ചെലവഴിക്കാൻ ഗോവയിൽ. ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ പുതിയ കോൺഗ്രസ് അധ്യക്ഷ നേതൃത്വത്തിൽ യോഗം ചേരുമ്പോള്‍ സ്ഥാനമൊഴിഞ്ഞ അധ്യക്ഷ ദക്ഷിണ ഗോവയിലെ ലീല ഹോട്ടലിലാണ് സമയം ചെലവഴിക്കുന്നത്. തീർത്തും ആശ്വാസകരമായ മാനസികാവസ്ഥയിലുള്ള സോണിയ വിനോദ സഞ്ചാരികളോട് സംസാരിക്കുകയും റിസോർട്ടിൽ സൈക്കിൾ ചവിട്ടുകയും ചെയ്യുന്നു. അതിഥികൾക്കൊപ്പം സെൽഫിക്കും അവർ സമയം കണ്ടെത്തുന്നു. പ്രഭാതഭക്ഷണമായ മസാലദോശക്കായി അവർ ടേബിളിൽ കാത്തിരിക്കുന്നതും കാണാമായിരുന്നു.
കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സോണിയ അവരുടെ അവധിക്കാല യാത്രകൾ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ രാഹുൽ വാർഷിക അവധിക്കാലത്തിനായി വിദേശത്ത് പോവുകയും ചെയ്യുമായിരുന്നു. സൗത് ഗോവയിൽ സോണിയ എത്തിയ ഹോട്ടൽ അവർക്ക് ആവശ്യാനുസരണം സ്വകാര്യത നൽകുന്ന അപൂർവ ഇടങ്ങളിൽ ഒന്നാണ്. ദീർഘകാലമായി തുടരുന്ന അധ്യക്ഷ പദവിയിൽ നിന്ന് ഇറങ്ങുമ്പോള്‍ അവധിക്കാലം നല്ലതാണ് എന്ന നിലയിൽ കൂടിയാണ് സോണിയ ഗോവയിൽ എത്തിയത്.
പാർട്ടി ചുമതല മകന് കൈമാറിയതിൽ അവർ സന്തോഷവതിയുമാണ്. വിരമിക്കാനുള്ള മാനസികാവസ്ഥയിലായിരുന്ന സോണിയ ഇടവേള ആവശ്യം വന്നതോടെ മകനെ പാർട്ടി ചുമതല ഏൽപ്പിക്കുകയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. 26ന് ഗോവയിലേക്ക് പോയ സോണിയ ജനുവരി ആദ്യവാരത്തിലേ മടങ്ങിവരൂ.
ഇൗ മാസം ആദ്യത്തിലാണ് സന്തോഷവതിയും ചിരിതൂകിയും കൊണ്ട് രാഹുലിന് സോണിയ പാർട്ടി അധ്യക്ഷ പദവി കൈമാറിയത്. അതേ ദിവസം, രാഹുൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അഭിനന്ദങ്ങൾ സ്വീകരിക്കുമ്പോള്‍ സോണിയയും മകൾ പ്രിയങ്കയും ദില്ലി ഖാൻ മാർക്കറ്റിൽ ഷോപ്പിങിനുമെത്തി.
ഗോവയിലെ ലീല ഹോട്ടലിൽ സോണിയയുടെ ആദ്യ സന്ദർശനമല്ല ഇപ്പോഴത്തേത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായപ്പോഴും ആസ്തമയുള്ള സോണിയ ഡോക്ടർമാരുടെ ഉപദേശ പ്രകാരം ഡൽഹി വിട്ട് ഗോവയിലെത്തിയിരുന്നു. തെരഞ്ഞെടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് സോണിയ അവധിക്കാലം ചെലവഴിക്കുന്നത്. യോഗ ചെയ്യാനും പുസ്തക വായനക്കും അവർ സമയം ചെലവഴിക്കുന്നു. വാർത്ത കാണുന്നതിൽ നിന്ന് മാറിനിൽക്കുകയും ചെയ്യുന്നു.