കോട്ടയത്ത് വിവിധയിടങ്ങളിലായി ഏഴ് പേ‍ർക്ക് തെരുവ് നായയുടെ കടിയേറ്റു. തലയോലപ്പറമ്പിൽ അഞ്ച് വീട്ടമ്മമാരെ കടിച്ച നായയ്ക്ക് പേ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

തലയോലപ്പറമ്പ് പാലാംകടവിലാണ് അഞ്ച് വീട്ടമ്മമാരെ തെരുവ് നായ കടിച്ചത്. വീടിന് മുൻപിലും പാതയോരത്തും വച്ചാണ് കടിയേറ്റത്. പാത്തുമ്മ ഹംസ, നഫ്റത്ത് ഷെജീർ, സതി രമണൻ, ശ്രീലത, ഫാത്തിമ എന്നവരെയാണ് തെരുവ് നായ ആക്രമിച്ചത്. ശ്രീലതയുടെ മുഖത്തും കാലിനുമാണ് പരുക്കേറ്റത്. കൈക്കുഞ്ഞുമായി പാൽ വാങ്ങാനിറങ്ങുന്പോഴാണ് നഫ്റത്തിന് കടിയേറ്റത്. വായിൽ നിന്ന് നുരയും പതയും വന്നിരുന്ന നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വളർത്തു പട്ടികളേയും നായ കടിച്ചതായി പരാതിയുണ്ട്. കടിച്ച പട്ടിയെ ഇതുവരെ പിടികൂടിയിട്ടുമില്ല. കോട്ടയത്ത് ഇളംപള്ളിയിലും വൈക്കത്തും തെരുവ് നായയുടെ ആക്രമണമുണ്ടായി. ഇളംപള്ളി സ്വദേശിയായ സാബു, വൈക്കം സ്വദേശിയായ സതി എന്നിവർക്കാണ് നായയുടെ കടിയേറ്റത്.