ബറേലി: വീട്ടില്‍ നിന്ന് 8000 രൂപയും ആഭരണങ്ങളും മോഷ്ടിച്ച 14കാരനായ വിദ്യാര്‍ഥി 22കാരിയായ അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഈ മാസം ഒന്നിനാണ് സംഭവം. വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപിക സ്കൂള്‍ ഉടമയുടെ മകളാണ്. വിദ്യാര്‍ഥിയെ കാണാതായതിനെത്തുടര്‍ന്ന് മാതാ പിതാക്കള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അധ്യാപികയുമായി ഒളിച്ചോടിയ വിവരം അറിയുന്നത്.

അതേസമയം, മകളെ വിദ്യാര്‍ഥി തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് അധ്യാപികയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒളിച്ചോടിയ വിദ്യാര്‍ഥിയുടെ പരിചയക്കാരനായ അധ്യാപകനെ സ്കൂളില്‍ നിന്ന് മറ്റ് ചില കാരണങ്ങളാല്‍ പുറത്താക്കിയിരുന്നുവെന്നും ഇതിലുള്ള പ്രതികാരം തീര്‍ക്കാനാണ് അധ്യാപികയെ വിദ്യാര്‍ഥി തട്ടിക്കൊണ്ടുപോയതെന്നുമാണ് അധ്യാപികയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ അധ്യാപികയും വിദ്യാര്‍ഥിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.