കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗികളുമടക്കം ഈ കൂട്ടത്തില്‍ ഉണ്ട്. രണ്ട് ദിവസമായി നിരന്തരം സര്‍ക്കാര്‍ സംവിധാനങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും ബന്ധപ്പെട്ടിട്ടും ഒരു സഹായവും എത്തിയിട്ടില്ലെന്ന് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി വിഷ്ണു രാജ് തുവയൂര്‍  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങികിടക്കുകയാണ്. വിദ്യാര്‍ത്ഥികളും പരിസരവാസികളുമടക്കം 700 ഓളം പേരാണ് സര്‍വ്വകലാശാലയില്‍ കുടുങ്ങിയിരിക്കുന്നത്. കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗികളുമടക്കം ഈ കൂട്ടത്തില്‍ ഉണ്ട്. രണ്ട് ദിവസമായി നിരന്തരം സര്‍ക്കാര്‍ സംവിധാനങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും ബന്ധപ്പെട്ടിട്ടും ഒരു സഹായവും എത്തിയിട്ടില്ലെന്ന് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി വിഷ്ണു രാജ് തുവയൂര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

സര്‍വ്വകലാശാലയില്‍ മാത്രം എഴുനൂറോളം പേരുണ്ട്. ഇവരില്‍ ഒന്‍പത് മാസം ഗര്‍ഭിണികളും പ്രായമായവരും കുട്ടികളുമുണ്ട്. സര്‍വ്വകലാശാലയുടെ പരിസര പ്രദേശങ്ങളില്‍ നൂറുകണക്കിനാളുകളാണ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ അഭയം തേടിയിട്ടുള്ളത്. തൈപ്പട്ടൂര്‍, കൊറ്റമം, കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഒരു തുള്ളി വെള്ളമെങ്കിലും എത്തിക്കൂ എന്നവര്‍ വിളിച്ച് പറയുന്നുണ്ട്. അവിടെയും കുട്ടികളും പ്രായമായവരും രോഗബാധിതരുമുണ്ട്. നേവിയോ എയര്‍ഫോഴ്സോ മറ്റ് രക്ഷാപ്രവര്‍ത്തകരോ ഇവിടെ എത്തിയിട്ടില്ല. രാത്രിയും പകലുമായി ഭയവും പേറിയാണവര്‍ അവിടെ നില്‍പ്പ് തുടരുന്നത്. അടിയന്തര സഹായം വേണം- വിഷ്ണു പറഞ്ഞു.

യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ സുരക്ഷിതരാണ്, ജീവന് സുരക്ഷിതത്വമുണ്ട്. ഭക്ഷണം സ്വയം പാചകം ചെയ്താണ് കഴിയുന്നത്. ഇന്നത്തോടെ ഭക്ഷണ സാധനങ്ങള്‍ തീരും. കുടിവെള്ളവും ഭക്ഷണവുമില്ലാതെ എല്ലാവരും കഷ്ടപ്പെടുകയാണ്. റോഡിലടക്കം അടിയൊഴുക്കുള്ള വെള്ളമുള്ളതിനാല്‍ രക്ഷാപ്രവവര്‍ത്തനം എളുപ്പമല്ല. കുട്ടികളെ വിളിക്കാനാവാത്തതില്‍ മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ട. അവര്‍ സുരക്ഷിതരാണ്, വിഷ്ണു വ്യക്തമാക്കി.

അത്യാവശ്യമായി വേണ്ടത് ഭക്ഷണം, കുടിവെള്ളം, ഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ അടിയന്തിരമായി എത്തിക്കുകയാണ്. രണ്ട് ദിവസം മുൻപ് കറന്റ് പോയതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ക്യാമ്പസാണ്. അവർക്കും/അവരെയും വിളിക്കാനാകുന്നില്ല. വീട്ടുകാരടക്കം ടെൻഷനിലാണ്. ഇവിടെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ അറിയുമെങ്കിൽ
നിലവിൽ എഴുനൂറിലധികം ജീവനുകൾ സുരക്ഷിതമാണെന്ന് അറിയിക്കണം. .