സ്കൂളിലെ ടോയ്‍ലറ്റില്‍ ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടതിനെ തുടര്‍ന്ന് അധ്യാപികമാര്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു. പഞ്ചാബിലെ ഫസില്‍ക്ക ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് പരിശോധന നടന്നത്. 

ചണ്ഡിഗഡ്: സ്കൂളിലെ ടോയ്‍ലറ്റില്‍ ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടതിനെ തുടര്‍ന്ന് അധ്യാപികമാര്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു. പഞ്ചാബിലെ ഫസില്‍ക്ക ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് പരിശോധന നടന്നത്. അധ്യാപികയുടെ പരിശോധനയ്ക്കിടെ കരയുന്ന വിദ്യാര്‍ത്ഥിനികളുടെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. 

മൂന്നു ദിവസം മുന്‍പായിരുന്നു വസ്ത്രമഴിച്ചുള്ള പരിശോധന നടന്നത്. സംഭവം വാര്‍ത്തയായതോടെ പരിശോധന നടത്തിയ രണ്ട് അധ്യാപികമാരെ സ്കൂളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉത്തരവിട്ടു. സാനിറ്ററി പാഡ് കൃത്യമായി നശിപ്പിക്കണ്ടത് എങ്ങനെയെന്ന് ബോധവല്‍ക്കരണം നടത്തുന്നതിന് പകരം ഇത്തരം പരിശോധന നടന്നതില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അധ്യാപികമാര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കി. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.