ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ സുബാസിച്ച് മൂന്ന് പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞതോടെ മറ്റൊരു റെക്കോഡിനൊപ്പമെത്തി.

മോസ്‌കോ: ഫുട്‌ബോളില്‍ കൗതുകകരമായ പലതും സംഭവിക്കും. പ്രവചിക്കാന്‍ കഴിയാത്ത പലതും. അങ്ങനെയൊരു ദിവസമായിരുന്നു ജൂലൈ രണ്ട്. ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ക്രൊയേഷ്യ- ഡെന്‍മാര്‍ക്ക് മത്സരത്തിലാണ് അത്തരത്തിലൊരു നിമിഷം വന്നെത്തിയത്. 

ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ സുബാസിച്ച് മൂന്ന് പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞതോടെ മറ്റൊരു റെക്കോഡിനൊപ്പമെത്തി. ഒരിക്കല്‍ മാത്രമാണ് ലോകകപ്പിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയിട്ടുള്ളത്. 2006 ലോകകപ്പില്‍ പോര്‍ച്ചുഗീസ് ഗോള്‍ കീപ്പര്‍ റിക്കോര്‍ഡോയാണ് ആദ്യം നേട്ടമുണ്ടാക്കിയത്. ഇംഗ്ലണ്ടിനെതിരേയായിരുന്നു റിക്കാര്‍ഡോയുടെ പ്രകടനം. എന്നാല്‍, ഇതിലേറെ രസകരം ദിവസത്തെ കുറിച്ച് അറിയുമ്പോഴാണ്.

2006ല്‍ ഇതേ ദിവസത്തില്‍ തന്നെയാണ് റിക്കാര്‍ഡോയുടെ നേട്ടം സ്വന്തമാക്കിയത്. കൃത്യം 12 വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു ഗോള്‍ കീപ്പര്‍ അതേ റെക്കോഡ് സ്വന്തമാക്കി. ഇന്നലെ ഡാനിഷ് ഗോള്‍ കീപ്പര്‍ ഷ്മീഷലും മൂന്ന് പെനാല്‍റ്റികള്‍ രക്ഷപ്പെടുത്തിയിരുന്നു. അതിലൊന്ന് മത്സരത്തിനിടെയും രണ്ടെണ്ണം ഷൂട്ടൗട്ടിലുമായിരുന്നു.