കടയ്ക്ക് തീയിട്ട ശേഷം കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യഭീഷണി
കർണാടകത്തിലെ മാണ്ഡ്യ സ്വദേശി നസറുദ്ദീനാണ് ആലുവ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ആക്രിക്കടക്ക് തീയിട്ടത്. ഇത് കണ്ട് ഓട്ടോഡ്രൈവർമാർ ഓടിക്കൂടിയപ്പോൾ ദേഹത്ത് പെട്രോളൊഴിച്ച് ഇയാൾ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറി, ആത്മഹത്യാഭീഷണി മുഴക്കി.
ഇതിനിടെ, ഫയർഫോഴ്സ് എത്തി കെട്ടിടത്തിലെ തീയണച്ചു. പൊലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നസറുദ്ദീൻ വഴങ്ങിയില്ല. പിന്നീട് ബലംപ്രയോഗിച്ചാണ് ഇയാളെ താഴെയിറക്കിയത്. രണ്ട് ദിവസമായി ഇയാൾ ആലുവയിൽ അലഞ്ഞ് നടക്കുന്നത് പലരും കണ്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി മാറ്റി പറയുകയാണെന്നും വൈദ്യപരിശോധനക്ക് വിധേയമാക്കുമെന്നും ആലുവ പൊലീസ് അറിയിച്ചു