അയോധ്യ ഭൂമി സംബന്ധിച്ച അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നു മുതല്‍ വാദം കേള്‍ക്കും. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. രാംലാല ട്രസ്റ്റ്, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയക്ക് തര്‍ക്ക ഭൂമി വീതിച്ച് നല്‍കിയാണ് അലഹബാദ് ഹൈക്കോടതിയുടെ ലകനൗ ബെഞ്ചിന്റെ വിധി വന്നത്. 

എന്നാല്‍ കേസിലെ കക്ഷികള്‍ ആരും ആവശ്യപ്പെടാത്ത തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വിധി 2001 മെയില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. അപ്പീല്‍ ഹര്‍ജികളില്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്ന കക്ഷികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ഇതിനിടെ കേസില്‍ കക്ഷിചേര്‍ന്ന ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് യോഗം, ബാബ്റി മസ്ജിദിന് മേല്‍ അവകാശം ഉന്നയിച്ച് കഴിഞ്ഞ ദിവസം സത്യവാങ് മൂലം ഫയല് ചെയ്തിട്ടുണ്ട്. പ്രശ്നത്തിന് രമ്യമായ പരിഹാരം കാണുന്നതിനായി രാമക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്ലികള്‍ക്ക്‌ സ്വാധീനമുള്ള സ്ഥലത്ത് പള്ളി നിര്‍മിച്ചാല്‍ മതിയെന്നാണ് ഷിയ വിഭാഗത്തിന്റെ നിലപാട്.