അടുത്ത കാലങ്ങളിലായി താജ്മഹലിന് സാരമായ കേടുപാടുകള്‍ സംഭവിക്കുന്നതായി ഗവേഷകര്‍ വിലയിരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്

ആഗ്ര: ഇന്ത്യയുടെ സ്വന്തം പ്രണയസ്മാരകമായ താജ്മഹല്‍ കാണാന്‍ ഇനി പഴയ പോലെ പോകാനാകില്ല. തകര്‍ച്ചയുടെ വക്കില്‍ നിന്ന് താജ്മഹലിനെ കരകയറ്റാനുള്ള തത്രപ്പാടിലാണ് പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരും. ഇതിനായി സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കാനുള്ള വഴികളാണ് ഇവര്‍ പ്രധാനമായും തേടുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

താജ്മഹല്‍ സന്ദര്‍ശനത്തിനുള്ള പാസിന് അധിക പണം ഈടാക്കാനാണ് ഇപ്പോള്‍ പുതിയ തീരുമാനം. നേരത്തേ 50 രൂപ മാത്രം നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 250 രൂപ നല്‍കണം. 50 രൂപ ടിക്കറ്റ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. എന്നാല്‍ ആ ടിക്കറ്റിന് ഇനി പരിമിതമായ കാഴ്ചയേ അനുവദിക്കുകയുള്ളൂ. പ്രധാന സ്മാരകം കാണണമെങ്കില്‍ അധികമായി 200 രൂപയുടെ ടിക്കറ്റ് കൂടി വേണം. അങ്ങനെ താജ്മഹല്‍ പൂര്‍ണ്ണമായും കണ്ടുതീര്‍ക്കാന്‍ ഇനി 250 രൂപ വേണം. 

ഇന്ത്യക്കകത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് 250 രൂപ ടിക്കറ്റ്. വിദേശികള്‍ക്കാണെങ്കില്‍ ഇത് 1,300 രൂപയാകും. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണെങ്കില്‍ നിലവിലുള്ള 540 രൂപയ്ക്ക് പകരം 740 രൂപയാകും. 

മുഗള്‍ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ സൃഷ്ടിയായാണ് താജ്മഹലിനെ കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന ചരിത്രസ്മാരകങ്ങളിലൊന്നുമാണ് താജ്മഹല്‍. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലും താജ്മഹല്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ അടുത്ത കാലങ്ങളിലായി താജ്മഹലിന് സാരമായ കേടുപാടുകള്‍ സംഭവിക്കുന്നതായി ഗവേഷകര്‍ വിലയിരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.