ചെന്നൈ: ശബളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ എട്ട് ദിവസമായി നടത്തിവന്ന ബസ് സമരം താത്കാലികമായി പിന്‍വലിച്ചു. ഇന്നലെ രാത്രിയോടെയാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതായി സിഐടിയു നേതാവ് സൗന്ദര രാജന്‍ അറിയിച്ചത്. ദിവസങ്ങളോളം തുടര്‍ന്ന ബസ് സമരത്തില്‍ യാത്രക്കാര്‍ ഏറെ വലഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊങ്കാല ഉത്സവം ആരംഭിക്കാനിരിക്കെയാണ് പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ ബസ് ജീവനക്കാര്‍ തയ്യാറായത്. ഇതിനിടെ, സമരം ഒത്തുതീര്‍പ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി, മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഇ പത്മനാഭനെ മധ്യസ്ഥനായി നിയോഗിച്ചിരുന്നു. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ താത്കാലിക പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായതായാണ് റിപ്പോര്‍ട്ട്.

അടിസ്ഥാന ശമ്പളത്തില്‍ 2.57 ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടാണ് ജനുവരി നാലുമുതല്‍ തമിഴ്‌നാട്ടില്‍ ബസ് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തിവന്നത്. താത്കാലിക ജീവനക്കാരെവെച്ച് കൂടുതല്‍ ബസ് സര്‍വ്വീസ് നടത്താന്‍ ഗതാഗത വകുപ്പ് നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. ബുധനാഴ്ച തമിഴ്‌നാട് ഗതാഗത മന്ത്രി എംആര്‍ വിജയ ഭാസ്‌കര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തൊഴിലാളികള്‍ പണിമുടക്കുമായി മുന്നോട്ടുപോകുകയായിരുന്നു. മാസം 30,000 രൂപ വേതനം ലഭിക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം.