വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്തു; അധ്യാപകന്‍ അറസ്റ്റില്‍
അധ്യാപകനായ പ്രസാദ് സ്കൂൾ മുറിയിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിക്കുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
മംഗലാപുരം: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെയാണ് കാർക്കള ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. ഹൊസ്മാർ മഠത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍.
അധ്യാപകനായ പ്രസാദ് സ്കൂൾ മുറിയിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിക്കുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാർഥിനിയോ രക്ഷിതാക്കളോ പരാതി നൽകിയില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.
ഉഡുപ്പി എസ്പി ലക്ഷ്മൺ നിമ്പാർഗി സ്കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകൻ കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റുണ്ടായത്. മറ്റു ചില പെൺകുട്ടികളെയും ഇയാൾ ചൂഷണം ചെയ്തതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മൂന്നു പെൺകുട്ടികൾക്കൊപ്പമുള്ള വീഡിയോ ഇയാളുടെ കയ്യില്‍ ഉണ്ടെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.