വസ്തു തര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ അധ്യാപകന്‍ മരിച്ചു
- വസ്തു തര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ അധ്യാപകന്‍ മരിച്ചു
കാസര്‍കോട്: അയൽവാസിയിയുമായുള്ള വസ്തു തർക്കത്തെ തുടർന്ന് തലയ്ക്കടിയേറ്റ് ഗുരുതരവാസ്ഥയിലായിരുന്ന അധ്യാപകൻ മരിച്ചു. കാസർകോഡ് ചീമേനി ഗവ. യുപി സ്‌കൂള്‍ അധ്യാപകനായ സി രമേശനാണ് മരിച്ചത്. അയൽവാസികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മംഗളൂരുവിലെ സ്വകാര്യ അശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് രമേശൻ മരണപ്പെട്ടത്. രമേശനും അയൽവാസിയായ തമ്പാനും തമ്മിൽവസ്ഥു സംബന്ധമായ തർക്കമുണ്ട്. ഇതു സംബന്ധിച്ച് ചീമേനി പൊലീസ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇരുകൂട്ടരേയും മധ്യസ്ഥ ചർച്ചകൾക്കായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.
ഒന്നരമണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ രമേശനും മകനും തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമമുണ്ടായത്. അയൽവാസിയായ തമ്പാനും ബന്ധുക്കളായ ജയദീശും അരുണും, അഭിജിത്തും ചേർന്ന് രമേശനെ മർദ്ദിക്കുകയായിരുന്നു. തലക്കടിയേറ്റുവീണ രമേശനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ നാലുപേർക്കെതിരേയും ചീമേനി പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. രമേശന്‍ മരണപ്പെട്ടതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇവർ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി രമേശന്റെ മൃതദേഹം ചീമേനി ആലന്തട്ടയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കാഞങ്ങാട് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.