ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങളുമായാണ് ഭീകരർ സൈനിക ആസ്ഥാനം ആക്രമിച്ചത്.

മാലി : മാലിയിൽ ഭീകരവിരുദ്ധ സേനയുടെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ തീവ്ര ഇസ്ലാം ഭീകര സംഘടനകളാണെന്നാണ് സൂചന. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങളുമായാണ് ഭീകരർ സൈനിക ആസ്ഥാനം ആക്രമിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

അപ്രതീക്ഷിത ആക്രമണത്തിൽ ക്യാമ്പ് നടുങ്ങി. നിരവധി സൈനികർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ആറ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. ഭീകരരെ നേരിടാൻ മാലിയും നൈജറും ചാഡും ഉൾപ്പെടെയുള്ള 5 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച് ആഫ്രിക്കൻ ഭീകര വിരുദ്ധ സേനയുടെ സഹേലിലെ ആസ്ഥാനത്താണ് ആക്രമണം നടന്നത്.

സഹേലിൽ ഏതാനും നാളുകളായി ശക്തമായ ആക്രമണം അഴിച്ചുവിടുന്ന തീവ്ര ഇസ്ലാം സംഘടനകൾ തന്നെയാണ് ഈ ആക്രമണത്തിനും പിന്നിലെന്നാണ് സൂചന. അതിക്രമിച്ച് കയറിയവർക്ക് നേരെ ശക്തമായി തിരിച്ചടിച്ചതായി സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് പ്രാദേശിക കേന്ദ്രങ്ങൾ നൽകുന്ന വിവരം.