കൊടികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ വെള്ളയില്‍ എസ്‌ഐക്കതെിരെയാണ് വധഭീഷണി.

കോഴിക്കോട്: പോലീസിനെതിരെ കോഴിക്കോട് കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍. നഗരത്തില്‍ സ്ഥാപിച്ച കൊടികള്‍ നീക്കം ചെയ്തതാണ് പ്രകോപന കാരണം. നേരത്തെ സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ടും പോലീസിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തത്തിയിരുന്നു

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മാസിന്‍ റഹ്മാന്‍ ആണ് കൊലവിളി നടത്തുന്നത്. പുതിയകടവ് ഭാഗത്ത് സിപിഎമ്മും ഡിവൈഎഫ്‌ഐയും കെട്ടിയ കൊടികള്‍ പോലീസ് അഴിച്ചു മാറ്റിയതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. കൊടിമരം തകര്‍ത്തെന്നും ആരോപിക്കുന്നു. കൊടികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ വെള്ളയില്‍ എസ്‌ഐക്കതെിരെയാണ് വധഭീഷണി.

എന്നാല്‍ ഡിജിപിയുടെയും, ജില്ലാ പോലീസ് മേധാവിയുടെയും നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് കൊടികള്‍ അഴിച്ച് മാറ്റിയത്. സിപിഎമ്മിന്റേത് മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും അഴിച്ചു മാറ്റിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

നേരത്തെ ചുമട്ട് തൊഴിലാളികള്‍ക്കെതിരെ കേസേടുത്ത കസബ സി.ഐ പ്രമോദിനെതിരെ സി.ഐ.ടിയു രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തെ ഇപ്പോള്‍ കാസര്‍ക്കോട് കുമ്പള കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.